കലാലയ സ്മരണകള്‍

Posted by കറുത്തേടം | Labels: , | Posted On Thursday, August 20, 2009 at 1:24 PM


തിങ്കളാഴ്ച പ്രഭാതസ്നാനവും കഴിഞ്ഞു അമ്മയുടെ വീടിനടുത്തുള്ള ശിവ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി നമ്മുടെ കഥാനായകന്‍ അപ്പു എന്ന് വീട്ടില്‍ വിളിക്കുന്ന അശ്വിന്‍ കോളേജിലേക്ക്.

തലേ ദിവസത്തെ തോരാത്ത മഴയില്‍ നിറഞ്ഞ പാടം പാതി മുറിച്ചു പോകുന്ന പാതയിലൂടെ പുറത്തു തൂക്കുന്ന പുസ്തക സഞ്ചിയുമായി അശ്വിന്‍ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. പച്ചനിറത്തിലുള്ള "ഗോപികുട്ടന്‍" എന്ന സിറ്റി ബസ്‌ ആളുകളെ കുത്തി നിറച്ചു പാതയോരത്ത് ഓല മേഞ്ഞ ബസ്‌ വെയ്റ്റിംഗ് ഷെഡ്‌ നു മുന്‍പില്‍ നിര്‍ത്തി. പൂവാട്ടുപറമ്പില്‍ നിന്ന് പന്തീരാങ്കാവ് വഴി കോഴിക്കോട് സിറ്റിയിലേക്ക് പോകുന്ന ബസ്‌ "പൊക്കുന്നു" സ്റ്റോപ്പില്‍ നിര്‍ത്തിയതും കുത്തിത്തിരക്കി പുറകു വശത്തെ ഡോറിലൂടെ പുറത്തേക്കു തള്ളപ്പെട്ടു.

പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ അവിടവിടെ കാണാം. പലരെയും കാണുമ്പോള്‍ അശ്വിന്‍ ഭയചകിതനായി. റാഗിംഗ് ഉണ്ടാവുമോ എന്നറിയില്ലല്ലോ?

മതിച്ചു നടന്ന പ്രീഡിഗ്രിക്കാലം. അശ്വിന്‍ ഒരു നിമിഷം ഓര്‍ത്തു പോയി. ജൂനിയര്‍ കുട്ടികളെ റാഗ് ചെയ്തതും ഒന്നാം വര്‍ഷം തന്നെ സീനിയര്‍ ചേട്ടന്മാര്‍ തീപ്പെട്ടി കൊള്ളി കൊണ്ട് മണ്ണാര്‍ക്കാട് കോളേജിന് മുന്നിലെ ടാറിട്ട റോഡ്‌ അളപ്പിച്ചതും എല്ലാം. വിപ്ലവ പാര്‍ട്ടിയുടെ യുവനേതാവായ താന്‍ രണ്ടാം വര്‍ഷം 41 ദിവസം സമരം വിളിച്ചതും. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന സമയത്ത് അടി പേടിച്ചു കോളേജിന്റെ മുന്നിലെ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ അഭയം തേടിയതും ഒരു റീ കാപ് പോലെ മനസ്സിന്റെ വെള്ളിത്തിരയില്‍ മിന്നി മാഞ്ഞു.

ബസ്സിറങ്ങി അശ്വിന്‍ മറ്റു കുട്ടികളുടെ കൂടെ ടാറിട്ട പാതയിലൂടെ കോളേജിലേക്ക് നടന്നു. മനസ്സില്‍ നിറയെ പ്രതീക്ഷകളുമായി ഭൌതിക ശാസ്ത്രത്തില്‍ ബിരുദം നേടുക എന്ന ലക്ഷ്യ പൂര്‍ത്തീകരണവുമായി മലമുകളിലേക്ക്. ഏകദേശം ഒരു കിലോമീറ്റര്‍ ടാറിട്ട പാത അവസാനിക്കുന്നത് ഒരു കുന്നിന്മുകളില്‍. വളരെ അധികം പ്രഗല്‍ഭര്‍ പഠിച്ചിറങ്ങിയ സുന്ദര കലാലയം. നടത്തത്തിനു വേഗം കൂടി. ഒമ്പത് മണിക്ക് ക്ലാസ്‌ ആരംഭിക്കും.

പാതി ദൂരം താണ്ടിയപ്പോള്‍ കോളേജിന്റെ ഇരുമ്പ് ഗെയ്റ്റ് തലയുയര്‍ത്തി വിദ്യാര്‍ഥികളെ അനുഗ്രഹിക്കാനെന്ന വണ്ണം നിലകൊള്ളുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ വാണരുളുന്ന ഗുരുവായൂരിലെ ഗുരുവായൂരപ്പന്റെ പേരാണ് കോളേജിനും.

കുറച്ചു കൂടി നടന്നു നീങ്ങിയപ്പോള്‍ പാതി പണി തീര്‍ന്ന പാത്തുമ്മയുടെ രൂപം ശാപ മോക്ഷത്തിനായി കാത്തു നില്‍ക്കുന്നു. വളഞ്ഞു ചുരം മാതിരി പോവുന്ന റോഡിലൂടെ പോവാതെ എളുപ്പവഴിയിലൂടെ അശ്വിന്‍ മലകയറാന്‍ തുടങ്ങി. ആ ഒറ്റ വരി പാതയില്‍ മിഡിയും ടോപ്പും ധാരിയായ ഒരു പെണ്‍കുട്ടിയും നടന്നു പോകുന്നു. നടത്തത്തെ ക്ഷീണം ബാധിച്ചെങ്കിലും മുന്നില്‍ പോകുന്ന ആ കൊച്ചു പെണ്‍കുട്ടിയെ ഒന്ന് ശ്രദ്ധിച്ചു. നടത്തത്തിനു വേഗം കൂട്ടണം എന്നുണ്ടെങ്കിലും കാലുകള്‍ അവശമായി.

കോളേജിന്റെ മുറ്റത്തെ ഗ്രൗണ്ടില്‍ എത്തിയ അശ്വിന്‍ ഉള്ളിലെ ഭയം പുറത്തു കാട്ടാതെ ഓഫീസ് റൂം ലക്ഷ്യമാക്കി വീണ്ടും മുന്നോട്ട്.കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ കണ്ണില്‍ പെടാതെ മുന്നോട്ടു പോകണ്ടേ. പാര്‍ട്ടിക്കാരുടെ പോസ്റ്റര്‍കളും കൊടിതോരണങ്ങളും ക്യാമ്പസ്സിനെ ഒരു ഉത്സവപറമ്പ് പോലെ മനോഹരമാക്കിയിരുന്നു. ചുവപ്പും കാവിയും നീലയും നിറത്തിലുള്ള വ്യത്യസ്ത വര്‍ണ്ണ വിസ്മയം.

ഓഫീസില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശപ്രകാരം ഭൌതികശാസ്ത്ര വിഭാഗം ഓഫീസിന്റെ അടുത്തേക്ക് രാജപ്രൌഡി വിളിച്ചോതുന്ന വരാന്തകളിലൂടെ അശ്വിന്‍ അനുസരണയുള്ള ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ നടന്നു. ഒന്നാം വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് സ്വാഗതം എന്നെഴുതിയ ക്ലാസ്സ്‌ റൂമിലേക്ക്‌ അശ്വിന്‍ കയറി. മുന്‍വശത്തെ ബെഞ്ചില്‍ മിഡിയും ടോപ്പും ധരിച്ച ഒരു കൊച്ചു പെണ്‍കുട്ടി.

(തുടരും)

Comments:

There are 4 comments for കലാലയ സ്മരണകള്‍

Post a Comment