തേക്കടി കണ്ണീര്‍ തടാകമായി

Posted by കറുത്തേടം | Labels: , | Posted On Wednesday, September 30, 2009 at 2:13 PM


വിനോദസഞ്ചാരികള്‍ കയറിയ "ജലകന്യക" ബോട്ട് വെള്ളത്തില്‍ മുങ്ങി 34 പേരിലധികം ആളുകള്‍ മരിച്ചതായി മീഡിയ റിപ്പോര്‍ട്ടുകള്‍.

തേക്കടി തടാകത്തില്‍ വിനോദസഞ്ചാരികള്‍ കയറിയ ബോട്ട് മുങ്ങി 34 പേര്‍ മരിച്ചു. 20 പേരെ കാണാതായി. ബുധനാഴ്ച രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരില്‍ 13 പേര്‍ കുട്ടികളും 11 പേര്‍ സ്ത്രീകളുമാണ്. നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്.ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. ഏതാനും മലയാളികളും വിദേശികളും ഉണ്ട്. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. മൃതദേഹങ്ങള്‍ കുമളി പെരിയാര്‍ ആസ്​പത്രി, സെന്റ് അഗസ്റ്റിന്‍സ് ആസ്​പത്രി, ഗവണ്‍മെന്റ് ആസ്​പത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആസ്​പത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് 5.15നായിരുന്നു നാടിനെ നടുക്കിയ അപകടം. തേക്കടി തടാകത്തില്‍ വിനോദസഞ്ചാരികളുമായി പോയ കെ.ടി.ഡി.സി.യുടെ 'ജലകന്യക' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 75 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ ബോട്ടില്‍, ജീവനക്കാരുള്‍പ്പെടെ 76 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 500 മീറ്റര്‍ മുമ്പായി മണക്കവല എന്ന ആഴമേറിയ ഭാഗത്താണ് അപകടം.
65 പേര്‍ക്കാണ് കെ.ടി.ഡി.സി.യുടെ ടിക്കറ്റ് കൗണ്ടറില്‍നിന്ന് ടിക്കറ്റ് നല്‍കിയത്. എന്നാല്‍, ടിക്കറ്റ് ആവശ്യമില്ലാത്ത കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബോട്ടിലുണ്ടായിരുന്നു. തേക്കടി തടാകത്തിന്റെ അടിയില്‍ ചെളി നിറഞ്ഞുകിടക്കുകയാണ്. 55 അടിയോളം വെള്ളമുള്ള സ്ഥലത്താണ് അപകടമുണ്ടായത്.

രണ്ടുനിലയുള്ള ഫൈബര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാറ്റുപിടിച്ചപ്പോള്‍ ബോട്ട് ആടിയുലഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് സൂചനയുണ്ട്. താഴത്തെ ഡെക്കിലുണ്ടായിരുന്നവരാണ് മരിച്ചവരില്‍ അധികവും. ടിക്കറ്റ് നല്‍കുമ്പോള്‍ പേര് രേഖപ്പെടുത്താത്തതിനാല്‍ മരിച്ചവരെപ്പറ്റിയോ പരിക്കേറ്റവരെപ്പറ്റിയോ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല.

വൈകിട്ട് നടന്ന അപകടമായതിനാലും ബോട്ട് ലാന്‍ഡിങ്ങില്‍നിന്ന് 45 മിനിട്ട് യാത്രചെയ്താല്‍ മാത്രമേ ഇവിടെ എത്താന്‍ കഴിയൂ എന്നതിനാലും അപകടത്തിന്റെ തീവ്രതയേറി. വനംവകുപ്പിന്റെ ഒരു ബോട്ട് അപകടം നടന്ന് അല്പസമയത്തിനുശേഷം ഇതുവഴി എത്തിയതിനാലാണ് പുറംലോകം വിവരമറിഞ്ഞത്. പിന്നാലെയെത്തിയ രണ്ട് യാത്രാബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ തേക്കടിയില്‍ വേണ്ടത്ര സംവിധാനം ഇല്ലാതിരുന്നതും ദുരന്തത്തിന്റെ രൂക്ഷത കൂട്ടി. ബോട്ട് ലാന്‍ഡിങ്ങില്‍ ലഭ്യമായ രണ്ട് ബോട്ടുകളില്‍ സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും 45 മിനിട്ട് യാത്രയ്ക്കുശേഷം സ്ഥലത്തെത്തിയപ്പോഴേക്കും മരണസംഖ്യ ഉയര്‍ന്നിരുന്നു.

വെളിച്ചത്തിന്റെ കുറവും മുങ്ങല്‍വിദഗ്ദ്ധരുടെ അഭാവവും രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. രാത്രിയോടെ കൊച്ചിയില്‍നിന്നുള്ള നേവിയുടെ 10 അംഗ മുങ്ങല്‍വിദഗ്ദ്ധസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കമ്പത്ത് സിനിമാ ഷൂട്ടിങ് നടത്തിയിരുന്ന ഒരുസംഘം അവരുടെ വെളിച്ച സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിട്ടുണ്ട്.

Sources:

Mathrubhumi
Asianet
Indiavision
Manoramaonline
NDTV
Dinamalar

Comments:

There are 2 comments for തേക്കടി കണ്ണീര്‍ തടാകമായി

Post a Comment